Friday, February 19, 2016

അഭിരാമാവാരഫലം (പ്രൊഫ.ശ്രീലകം വേണുഗോപാൽ)

മലയാളകവികൾ-ഒരു തിരനോട്ടം
==========================
ഗദ്യം പദ്യം എന്നീ രണ്ടു സാഹിത്യരൂപങ്ങളുള്ളതിൽ പദ്യരൂപത്തിനെ കവിത എന്നു പറയുന്നു. ഗാനരൂപത്തിൽ അവതരിപ്പിക്കാവുന്ന ശബ്ദാലങ്കാരവും വൃത്താലങ്കാരവും അർത്ഥാലങ്കാരവും യോജിച്ചുനില്ക്കുന്ന ആശയാവിഷ്കാരമാണു കവിത അഥവാ കാവ്യം. അർത്ഥവ്യാപ്തിയുള്ള വാക്കുകളെ ഗാനരൂപത്തിൽ ഘടിപ്പിച്ചു വായിക്കാനും വായിച്ചവ ഓർമ്മയിൽ നിറുത്താനും പദ്യരൂപങ്ങൾ കൂടുതൽ ഉചിതമാണ് എന്നതിലൂടെ വ്യംഗ്യഭാഷയിൽ സാഹിത്യപ്രാധാന്യം കല്പിച്ചിരുന്ന, ആശയാവിഷാരങ്ങൾക്ക് സൌന്ദര്യം കല്പിച്ചിരുന്ന, ഒരുകാലഘട്ടത്തിൽ ഉദിച്ചുയർന്നതായിരുന്നു കവിത. രുചിക്കുംതോറും ആസ്വാദനം വർദ്ധിപ്പിക്കുന്നു എന്നതാണു കവിതയുടെ മഹത്ത്വം . വാച്യമായ അർത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ, പ്രസ്തുത അർത്ഥം വ്യക്തമാക്കുന്ന എന്ന ധർമ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ, ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന്‌ ഊന്നൽ നല്കുന്നവയാണ്‌ കവിതകൾ. സർഗാത്മകസൃഷ്ടിയിൽ ഒന്നാണ് കവിത. കവിതയ്ക്ക് ഏറ്റവും നല്ല വിശേഷണം കൊടുത്തത് വോർദ്സ്‌വോർത്ത്(Wordsworth) ആണ് :
"Poetry is the spontaneous overflow of powerful emotions".
"അനർഗ്ഗളമായ വികാരത്തിൻറെ കുത്തൊഴുക്കാണ് കവിത".

മലയാളത്തനിമ
&&&&&&&&&&
ഏതു ഭാഷയിലെയും കാവ്യസാഹിത്യത്തിന്റെ ആദ്യമാതൃകകൾ നാടോടിപ്പാട്ടുകളാണെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അദ്ധ്വാനവുമായും ആരാധനയുമായുമൊക്കെ ബന്ധപ്പെട്ടു സാമാന്യജനങ്ങള്‍ പാടിയ നാടന്പാദട്ടുകളാവണം അത്. മലയാളത്തിലും ധാരാളം നാടൻപാട്ടുകളുണ്ട്. പക്ഷേ, അവയുടെ പ്രാചീനത തിട്ടപ്പെടുത്താൻ മാർഗ്ഗമില്ലാ, കാരണം പലതും വാമൊഴിയായ് കിട്ടിയതാണ്. പലരും പിന്നെ അത് വരമൊഴിയാക്കിയിട്ടുണെങ്കിലും, അവയുടെ ഉത്പത്തിക്കാലത്തെ ഭാഷാസ്വഭാവത്തെക്കുറിച്ചൊരു നിഗമനത്തിലെത്തിച്ചേരാൻ നിർവാഹമില്ലാ. നമുക്കു ലഭിച്ചിട്ടൂള്ളതിൽവച്ച് ഏറ്റവും പഴയ നാടൻപാട്ടുകളുടെ ഉത്പത്തിയെക്കുറിച്ച് പോലും ഒരിടത്തും പരാമർശങ്ങളൊന്നുമില്ലാ അതുകൊണ്ടുതന്നെ അവയെ ഭാഷാവികാസപഠനത്തിനു, വിശ്വാസ്യമായ ഉപാദാനങ്ങളായി കണക്കാക്കാമോ എന്ന് സംശയം നിലനില്ക്കുന്നു. അത്കൊണ്ട് തന്നെ പാട്ട്, മണിപ്രവാളംഎന്നീ സമ്പ്രദായങ്ങളിൽ ഉണ്ടായ കൃതികളിൽനിന്നാണ് സാഹിത്യ,, വിശ്വാസ്യമായ ഉപദാനങ്ങളായി കണക്കാക്കാമോ എന്ന് സംശയം നിലനില്ക്കുന്നു. അതുകൊണ്ടുതന്നെ പാട്ട്, മണിപ്രവാളം എന്നീ സമ്പ്രദായങ്ങളിൽ ഉണ്ടായ കൃതികളിൽനിന്നാണ് സാഹിത്യ, ചരിത്രരചയിതാക്കൾ മലയാള കവിതയുടെ ഉത്ഭവം കണക്കാക്കുന്നത്

ആദ്ധ്യാത്മരാമായണവും മഹാഭാരതവും (സംസ്കൃതകൃതിയെ ഉപജീവിച്ച് -എഴുത്തച്ഛൻ മലയാളത്തിൽ രചിച്ച കൃതി) ഉണ്ടായതോടെ മലയാള കവിത അതിന്റെ രജതപാതയിൽ പ്രവേശിച്ചു. ഭാഷാപിതാവെന്ന് മലയാളികൾ സാദരം വിളിക്കുന്ന തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ ഗ്രന്ഥലിപി ഉപയോഗിച്ചാണ് തന്റെ കാവ്യങ്ങൾ എഴുതിയത്. ഗ്രന്ഥലിപി മലയാളം എഴുതാനുള്ള പ്രാമാണികരൂപമായതും പ്രതിഷ്ഠിതമായതും അങ്ങനെയാണ്. ഭക്തിപ്രദാനമായ ആ കാവ്യങ്ങളിലൂടെ പില്ക്കാലത്തെ കവിതയ്ക്ക് മുഴുവൻ വിളക്കുമരമായി. അങ്ങനെ എഴുത്തച്ഛന്റെ കവിതകളിൽ പാട്ടും മണിപ്രവാളവും തമ്മിലുള്ള അതിർത്തിരേഖകൾ മാഞ്ഞുവെന്നുമാത്രമല്ലാ പുതിയൊരു കാവ്യഭാഷ രൂപപ്പെടുകയും ചെയ്തു. “പുതുമലയാണ്മതൻ മഹേശ്വരൻ” എന്ന് മഹാകവി എന്നു വള്ളത്തോൾ എഴുതിയിട്ടുമുണ്ട് അദ്ദേഹത്തെക്കുറിച്ച്. എഴുത്തച്ഛന്റെ കാലത്തുതന്നെ ജീവിച്ചിരുന്ന പൂന്താനം നമ്പൂതിരി (1547 -1640)യുടെ കാവ്യങ്ങളും ലാളിത്യത്തിന്റേയും ഭക്തിയുടേയും നിറകതിരുകളായിരുന്നു. ജ്ഞാനപ്പാന എന്ന ഒരു കാവ്യപുസ്തകം മതി അദ്ദേഹത്തിന്റെ തത്ത്വചിന്താപരമായ അറിവുകളുടെ ഉജ്ജ്വലപ്രവാഹം കാണാനും അറിയാനും.
പിന്നീട് ആട്ടക്കഥകളും മലയാളഭാഷയെ പരിപോഷിപ്പിക്കാനെത്തി. ആട്ടക്കഥ എന്ന നിലയിലും, കാവ്യം എന്ന നിലയിലും, ഉണ്ണായിവാര്യർ രചിച്ച ‘നളചരിതം’ മലയാളികൾക്ക് എന്നും ഇഷ്ടപ്പെട്ട കാവ്യങ്ങളിലൊന്നായിരുന്നു. 17ആം നൂറ്റാണ്ടിന്റെ രണ്ടാംപകുതി മുതൽ 18 ആം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെയാണ് ഉണ്ണായിവാര്യർ ജീവിച്ചിരുന്നത്. ആട്ടക്കഥയിലൂടെ നാടകവുമായി കാവ്യങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു എന്നാണ് എന്റെ എളിയ വിശ്വാസം.
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഓട്ടന്തുള്ളലിന്റെ ഉപജ്ഞാതാവായ, മഹാകവിയായ കുഞ്ചൻ നമ്പ്യാരുടെ വരവോടെയാണ് തനിമയാർന്ന മലയാളപദങ്ങൾകൊണ്ട് കാവ്യങ്ങൾ പുഷ്കലമായത്. നാടുവാഴിത്തസമൂഹത്തിൽ ജനകീയ മഹാകവിയായ കുഞ്ചൻ നമ്പ്യാർ, സാഹിത്യത്തേയും കലയേയും അന്നത്തെ സമൂഹത്തിന്റെ ഉപരിപ്ലവതയേയും,‘നാട്യങ്ങളേയും’ വൈരുദ്ധ്യങ്ങളേയും തുറന്നുകാട്ടി (മലയാളഭാഷ കൈകാര്യം ചെയ്യുന്നവർ നമ്പ്യാരുടെ 64 ഓട്ടന്തുള്ളലും വായിച്ചിരിക്കണം എന്നത് എന്റെ അപേക്ഷ - വളരെയേറെ പദസമ്പത്തു നമുക്കു ലഭിക്കും) ഏതു പൌരാണികാന്തരീക്ഷത്തേയും തനികേരളീയമായ് അവതരിപ്പിച്ച് ജനശ്രദ്ധയാകർഷിച്ച, പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മറ്റൊരു ശ്രേഷ്ഠകവിയാണ് രാമപുരത്തു വാരിയര്‍ (1703 - 1763). 'കുചേലവൃത്തം വഞ്ചിപ്പാട്ട്' എന്ന ഒറ്റക്കൃതികൊണ്ടുതന്നെ അദ്ദേഹം മലയാളകവിതയില്‍ ശാശ്വതപ്രതിഷ്ഠ നേടി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കാലയളവില്‍ കൊടുങ്ങല്ലൂർ കോവിലകം കേന്ദ്രീകരിച്ചു പ്രവര്ത്തി്ച്ചിരുന്ന ഒരു സംഘം കവികൾ മലയാള കവിതയിൽ ഗുണകരമായ മാറ്റത്തിനു വഴിതെളിച്ചു. വെണ്മണി അച്ഛന്‍ നമ്പൂതിരി 1817 - 1891), വെണ്മ്ണി മഹന്‍ നമ്പൂതിരി (1844 - 1893), കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (1865 - 1913), കൊച്ചുണ്ണിത്തമ്പുരാന്‍ (1858 - 1926) തുടങ്ങിയവരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ നായകര്‍. നടുവത്ത് അച്ഛന്‍ നമ്പൂതിരി (1841 - 1913) ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി (1857 - 1916), ശീവൊള്ളി നാരായണന്‍ നമ്പൂതിരി (1869 - 1906), കാത്തുള്ളില്‍ അച്യുതമേനോന്‍ (1851 - 1910), കുണ്ടൂര്‍ നാരായണ മേനോന്‍ (1862 - 1936), കൊട്ടാരത്തില്‍ ശങ്കുണ്ണി (1855 - 1937) തുടങ്ങിയ കവികളും കവിതകളുറ്റെ വളര്ച്ചകയ്ക്കു സഹായിച്ചു.
ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ, ആശയപരിവർത്തനത്തിന്റേയും പുതിയ കാവ്യബോധത്തിന്റേയും നവധാരയിലേക്ക് കവിതകളെ കൈപിടിച്ചുയർത്താനെത്തിയ ത്രയമായിരുന്നു, കുമാരനാശാനും ഉള്ളൂർ എസ് പരമേശ്വരയ്യരും വള്ളത്തോൾ നാരായണ മേനോനും. നിയോക്ലാസിക്ക് മഹാകാവ്യങ്ങളുമായി അവർ വാഗ്ദേവതയ്ക്ക് കൂട്ടാളികളായി. നാലപ്പാട് നാരായണമേനോൻ തുടങ്ങിയവരും ഇവരുടെ പാരമ്പര്യം പിന്തുടർന്നു.
ആധുനിക കവിത്രയത്തിനു പിന്നാലെ ഉയർന്നുവന്ന്, വസന്തഗീതികൾ ആലപിച്ച ജി ശങ്കരക്കുറുപ്പ്, പി കുഞ്ഞിരാമൻ നായർ, ബാലാമണിയമ്മ, ചങ്ങമ്പുഴ കൃഷ്ണപിള്ള ഇടപ്പള്ളി രാഘവൻപിള്ള, വൈലോപ്പിള്ളി ശ്രീധരമേനോൻ, ഇടശ്ശേരി ഗോവിന്ദൻ നായർ,അക്കിത്തം പിന്നെ അക്കിത്തം അച്യുതൻ നമ്പൂതിരി, ഒളപ്പമണ്ണ തുടങ്ങി വയലാറും പി ഭാസകരനും ഓ.എൻ.വി.കുറുപ്പും,ശ്രീകുമാരൻ തമ്പി, വരെ എത്തി മലയാളഭാഷയെ സമ്പന്നമാക്കാ‍ൻ.
മലയാളത്തിലെ ആദ്യത്തെ ജ്ഞാനപീഠപുരസ്കാരം നേടിയ ജി ശങ്കരക്കുറുപ്പിന്റെ കവിതകൾ ആദ്ധ്യാത്മികതയുടേയും പ്രപഞ്ചദർശനത്തിന്റേയും സമ്മേളനം ദർശിക്കാം. ധ്യാനാത്മകമായ കാല്പനികശൈലി, പില്ക്കാലത്ത് കവിതകളിൽ അദ്ദേഹം വികസിപ്പിച്ചെടുത്തു.
കാ‍ല്പനികയുടെ യഥാർത്ഥ പതാകാവാഹകർ ചങ്ങമ്പുഴയും, ഇടപ്പള്ളിയുമായിരുന്നു എന്നാണ് ഈ ലേഖകന്റെ നിരീക്ഷണം. 1930കളിലെ അസ്വസ്ഥമായ കാലാവസ്ഥയിൽ അവരുടെ സ്വരം വിഷണ്ണവും വേദനാഭരിതവും എന്നാൽ ആലങ്കാരകികവും സംഗീതാത്മകവുമായിരുന്നു. തുടർന്നു വന്നവർ ഇവരുടെ പാതയിൽത്തന്നെ സഞ്ചരിച്ചു - ചിലരെ മാറ്റൊലിക്കവികൾ എന്നും വിളിച്ച് മലയാളികൾ അപമാനിച്ചുവെങ്കിലും. മലയാളത്തനിമ നിലനിറുത്തുവാൻ ഇവർ രണ്ടുപേരും കവിതാംഗനയെ വെൺചേലയുടുപ്പിച്ചവരായിരുന്നു. പി.കുഞ്ഞിരാമൻ നായർ, വൈലോപ്പള്ളി തുടങ്ങിയവരുടെ കവിതകളും മലയാളികൾക്ക് പ്രീയങ്കരമായി മാറി.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റേയും രാഷ്ട്രീയ സമരങ്ങളൂടെയും ചുറ്റുപാടുകൾ 1940 കളിൽ കവിതയിൽ ചുവന്നയുഗത്തിനു കളമൊരുക്കി. വയലാർ രാമവർമ്മ, പി. ഭാസ്കരൻ, പുതുശ്ശേരി രാമചന്ദ്രൻ, ഓ എൻ വി കുറുപ്പ് തുടങ്ങിയവരായിരുന്നു ഈ അരുണകാല്പനികതയുടെ വക്താക്കളായി പിന്നെ മാറിയത്. പിന്നെ കടമ്മനിട്ടക്കവിതകൾ വിപ്ലവവീര്യത്തിനു ചാരുതയേകി. കടമ്മനിട്ടക്കവിതകൾ ഒരു ഒരുകാലഘട്ടത്തിന്റെ ആവേശമായി മാറി. (കടമ്മനിട്ട രാമകൃഷ്ണൻ (ജനനം:മാർച്ച് 22, 1935 മരണം:മാർച്ച് 31 2008). കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി.
1960കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം കടമ്മനിട്ട രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതികേന്ദ്രീകൃതരചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. 1965ൽ “ഞാൻ” എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976ലാണ് ആദ്യപുസ്തകം പുറത്തിറങ്ങിയത്. കേരള കവിതാഗ്രന്ഥവരിയായിരുന്നു പ്രസാധകർ. കവിതയിലെ ആധുനികതയെ ഒഴിഞ്ഞുമാറലിന്നതീതമായ ഒരാഘാതമാക്കിത്തീർത്ത കവിയാണു കടമ്മനിട്ടയെന്നും അദ്ദേഹത്തിന്റെ കവിതയിലെ ഭാവമേതായാലും അതിന് അപ്രതിമമായ രൂക്ഷതയും ദീപ്തിയും ഊഷ്മളതയുമുണ്ടെന്നും വിമർശകർ അഭിപ്രായപ്പെടുന്നു. മലയാളകവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത്. ആധുനികകവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾത്തന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ്‌ ആധുനികകവിത എന്ന് വാദിച്ച പരമ്പരാഗതനിരൂപന്മാർക്കുപോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വനരൗദ്രതയുടേയും വയൽമണങ്ങളുടേയും ചന്ദനത്തൈമരയൗവനത്തിന്റേയും മൗലികസൗന്ദര്യത്തിനു മുമ്പിൽ നിശ്ശബ്ദരാകേണ്ടിവന്നു. കടമ്മനിട്ടയ്ക്കൊപ്പം വന്ന കാവാലം നാരായണപ്പണിക്കർ പക്ഷേ കവിയെന്നതിനേക്കാളുപരി നാടകരചയിതാവായാണ് അറിയപ്പെട്ടത്.

നവകാല്പനികയുടെ പിറവിയായാണല്ലോ നമ്മൾ 1960 കളിൽ കണ്ടത്. ആധുനിക കവിതയ്ക്ക് സമാന്തരമായി മുന്നേറിയ എൻ.വി കൃഷ്ണവാര്യർ,സുഗതകുമാരി,വിഷ്ണുനാരായണൻ നമ്പൂതിരി, തുടങ്ങിയവരുടെ കവിതകളും പ്രചുരപ്രചാരം നേടി.
മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം. 1960-ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില.
“നീതിക്ക് വേണ്ടി കരഞ്ഞുഴന്നീടവേ
ഗീതചൊല്ലിക്കേട്ടൊരർജ്ജുനനല്ല ഞാൻ
(കുരുക്ഷേത്രം –അയ്യപ്പപ്പണിക്കർ)
സർവ്വേന്ദ്രിയസ്പർശിത്വമാണ് കാവ്യാനുഭൂതിയുടെ കാതൽ എന്നെഴുതിയ അയ്യപ്പപ്പണിക്കരുടെ ഓരോ കവിതയും പിന്നീടു മലയാളകവിതയ്ക്ക് നവീനഭാവുകത്വത്തിലേക്കുള്ള മുന്നേറ്റങ്ങളായി.
എം ഗോവിന്ദൻ, ആറ്റൂർ രവിവർമ്മ, എം, പാലൂർ, എൻ.എൻ. കക്കാട്, മാധവൻ അയ്യപ്പത്ത്, സച്ചിദാനന്ദൻ, കെ. ജി. ശങ്കരപ്പിള്ള, ഡി.വിനയചന്ദ്രൻ, ദേശമംഗലം രാമകൃഷ്ണന്‍, ബാലചന്ദ്രൻ ചുള്ളിക്കാട്, എ.അയ്യപ്പൻ വരെയുള്ളവർ ആധുനികകവിതകളുടെ വക്താക്കളായി.
ഛന്ദോമുക്തയും, ഗദ്യവും, വിരുദ്ധോക്തിയും, ശിഥിലബിംബങ്ങളും സന്നിവേശിപ്പിച്ച ആധുനിക കവിതകാലഘട്ടത്തിലെ സ്വത്വപ്രതിസന്ധി, ഗ്രാമജീവിതത്തകർച്ച, നഗരവത്ക്കരണം, വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങൾ, ശൂന്യതാബോധം തുടങ്ങിയ പ്രശ്നങ്ങളാണ് രചനകളിൽ സന്നിവേശിപ്പിക്കാൻ ശ്രമിച്ചത്.
ഇതിനിടയിലാണ് കാസെറ്റ്കവി എന്ന് അനാവശ്യമായ ആലങ്കാരികതോയോടെ വിളിക്കപ്പെട്ട വി മധുസൂദനൻ നായരുടെ രംഗപ്രവേശനം. കേരളത്തിലെ പ്രശസ്തനായ കവിയും, അദ്ധ്യാപകനുമാണ് വി. മധുസൂദനൻ നായർ (ജനനം: ഫെബ്രുവരി 25, 1949, അരുവിയോട്,തിരുവനന്തപുരം) . ആധുനികർക്കു ശേഷം വ്യാപകമായ പ്രശസ്തി നേടിയ ഇദ്ദേഹം കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ചു. സ്വന്തം കവിതകൾ ആലപിച്ച ഓഡിയോ കസെറ്റുകൾ പുറത്തിറക്കി മധുസൂദനൻ നായർ 1990കളുടെ തുടക്കത്തിൽ ഒരു പരീക്ഷണം നടത്തി. നാറാണത്തു ഭ്രാന്തൻ എന്ന കവിതാസമാഹാരത്തിലെ കവിതകളാണ് ഇപ്രകാരം സ്വന്തം ശബ്ദത്തിൽ ആലപിച്ചു പുറത്തിറക്കിയത്. മലയാളികളുടെ കവിതാസ്വാദനത്തെ ഇതു പലവിധത്തിൽ സ്വാധീനിച്ചു. കവിതാകസെറ്റുകളുടെ വരവ്, മധുസൂദനൻ നായരുടെ കവിതാപുസ്തകങ്ങളുടെ വില്പനയെയും സഹായിച്ചു. നാറാണത്തു ഭ്രാന്തന്റെ വിജയശേഷം അദ്ദേഹം തന്റെ ഒട്ടുമിക്ക കവിതകളും ആലപിച്ച്,പുറത്തിറക്കുന്നുണ്ട്. “ഒരിക്കൽ ഒരു അമ്പലത്തിൽ സദസ്സിനു മുമ്പിൽ കവിത പാടിക്കൊണ്ട് ഇരിക്കവേ വേച്ചുവേച്ച് ഒരു മുത്തശ്ശി സദസ്സിലേക്ക് നടന്നുവന്നു. എന്നിട്ട് തലയിൽ കൈവെച്ചനുഗ്രഹിച്ച്, കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന ഒരു കടലാസുപൊതി കൈയിൽ തന്നു. ഒരു അമ്പതു പൈസ തുട്ടായിരുന്നു ആ പൊതിക്കുള്ളിൽ. എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ആ അമ്പതു പൈസ” - മധുസൂദനൻ നായർ ഒരിക്കൽ ഇങ്ങനെ പറഞ്ഞിരുന്നത് ശരിയാകുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ രചനകൾ മലയാളികൾ നെഞ്ചേറ്റിയത് ‘കാസറ്റു കവിതകളിലൂടെ’ കവിതയെ ജനപ്രിയമാക്കുന്നതിന് അദ്ദേഹം ശ്ലാഘിക്കപ്പെടുമ്പോൾത്തന്നെ കവിതയുടെ വാണിജ്യവൽകരണത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നു. കവിതയെ ചലച്ചിത്രഗാനങ്ങളുടെ നിലവാരത്തിലേക്കു താഴ്ത്തി എന്നതാണു പ്രധാന ആരോപണം. അതിൽ തെല്ലും കഴിമ്പില്ലാ എന്നാണ് ഈ ലേഖകന്റെ വാദം. കാരണം വേദോപനിഷത്തുക്കളുടെ സാരാശംപോലും അദ്ദേഹം തന്റെ കവിതകളിൽ ഇഴതുന്നിച്ചേർത്തിട്ടുണ്ട്.
1990 കളിൽ ഉരുത്തിരിഞ്ഞുവന്ന ഉത്തരാധുനിക കവികളിൽ പ്രധാനികളായിരുന്നു പി.പി.രാമചന്ദ്രൻ (അറുപതുകളിൽ മലയാളകവിതയിൽ രൂപപ്പെട്ട ആധുനികത കാല്പനികതയുടെ നിരാകരണമായിരുന്നു. നേർത്ത നവകാല്പനികഭാവുത്വത്തെ നിശിതമായി വിമർശിക്കുന്ന ഒരു പരുക്കൻ ഭാവുകത്വം ഇതിന്റെ ഫലമായി രൂപപ്പെട്ടു. ദാർശനികമായി അസ്തിത്വവാദത്തോടു ചേർന്നുനിന്ന ആധുനികത പിന്നീടു മാർക്സിസത്തോട് ആഭിമുഖ്യം പുലർത്തി. ആധുനികതയുടെ ചുവന്ന വാൽ എന്ന് ഒട്ടു പരിഹാസത്തോടെ നരേന്ദ്രപ്രസാദ് ഇതിനെ വിശേഷിപ്പിക്കുകയുണ്ടായി. ഇതേതുടർന്നു രൂപപ്പെട്ട നവഭാവുകത്വമാണ് ആധുനികോത്തരതയായി വിലയിരുത്തപ്പെടുന്നത്. ആധുനികോത്തരമലയാളകവിതയിലെ ശ്രദ്ധേയനായ കവിയാണ് പി.പി.രാമചന്ദ്രൻ) വിജയലക്ഷ്മി, അലി അൻവർ, കെ.ആർ. ടോണി (മലയാളത്തിലെ ഒരു ഉത്തരാധുനികകവിയാണ് കെ.ആർ. ടോണി. മികച്ച കവിതയ്ക്കുള്ള 2013-ലെ കേരളസാഹിത്യഅക്കാദമിപുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്) വി.എം. ഗിരിജ (സമകാലീന മലയാളസാഹിത്യത്തിലെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയാണ്‌ കവയിത്രിയായ വി.എം. ഗിരിജ. മലയാളത്തിലെ പുതുനിരക്കവികളെ അവതരിപ്പിച്ചുകൊണ്ട് ആറ്റൂർ രവിവർമ്മ 1999-ൽ എഡിറ്റുചെയ്ത പുതുമൊഴിവഴികൾ എന്ന സമാഹാരത്തിൽ ഗിരിജയുടെ കവിതകൾ ഉൾപ്പെട്ടിരുന്നു. പ്രണയം ഒരാൽബം എന്ന ആദ്യകവിതാസമാഹാരം ‘പ്രേം ഏൿ ആൽബം’ എന്ന പേരിൽ ഹിന്ദിയിലേക്ക് വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട്. വി.എം. ഗിരിജയുടെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠനവിഷയമാണ്) റഫീക്ക് അഹമ്മദ്, മനോജ് കുറൂർ (മലയാളത്തിലെ ഉത്തരാധുനികകവികളിൽ ഒരാളാണ് മനോജ് കുറൂർ (ജനനം - 1971). അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാസമാഹാരം ആയ “ഉത്തമപുരുഷൻ കഥപറയുമ്പോൾ” എന്ന കൃതിയിൽ 30 കവിതകളാണുള്ളത്. ഇ.പി. രാജഗോപാലനും എ.സി. ശ്രീഹരിയും ഈ കവിതകളെക്കുറിച്ചു നടത്തിയ പഠനത്തിൽ അദ്ദേഹം ഉപയോഗിക്കുന്ന കവിതയിലൂടെ കഥപറയുന്ന ശൈലി ആധുനികമലയാളകവിതയിൽ വിരളമാണെന്നു പറയുന്നു. 2005-ൽ ഈ കൃതിക്ക് എസ്.ബി.റ്റി. കവിതാപുരസ്കാരം ലഭിച്ചു. മനോജ് കുറൂരിന്റെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്) എസ്. ജോസഫ് ( മികച്ച കവിതക്കുള്ള കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് ലഭിച്ചിട്ടുണ്ട്. 2012-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിൽ “ഉപ്പന്റെ കൂവൽ വരയ്ക്കുന്നു- എന്ന കവിതയ്ക്ക് മികച്ച കവിതയ്ക്കുള്ള പുരസ്കാരം ലഭിച്ചു. 2015-ലെ ഓടക്കുഴൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.) തുടങ്ങിയവർ എഴുതിക്കൊണ്ടിരിക്കുന്നതാണ്ഉത്തരാധുനിക കവിതകൾ,
താളനിബിദ്ധമായ കവിതകൾ കൊണ്ട് മലയാളികൾക്ക് ഇന്ന് സുപരിചിതനായ മുരുകൻ കാട്ടാക്കട എന്ന കവിയിലുംകൂടി എത്തിനില്ക്കുകയാണ് ഇന്ന് മലയാള കവിത.
******************************************************************************************* ഫേയ്സ്ബുക്ക്,ബ്ലോഗ് രംഗത്ത്, തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും, താളനിബദ്ധമായ കവിതകളിലൂടെ ആസ്വാദകരുടെ മനസ്സിൽ ഇടം നേടീയ ശ്രീലകംവേണുഗോപാൽ സാറിന്റെ എറ്റവും പുതിയ കവിതയുടെ അവലോകനം ആണ് ഇന്ന് അഭിരാമ വാരഫലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.{ പ്രൊഫ.ശ്രീലകം വേണുഗോപാല്‍. ജനനം:അങ്കമാലി, താമസം കോട്ടയത്തു തിരുവാറ്റയിൽ, രസതന്ത്രത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം രസതന്ത്രാദ്ധ്യാപകനായി 31 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ടായിരത്തോളം ശ്ലോകങ്ങൾ, കവിതകൾ, ലളിതഗാനങ്ങൾ, ഹിന്ദു, ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ, ദേശഭക്തിഗാനങ്ങൾ, നാടകഗാനങ്ങൾ എന്നിവ രചിച്ചിട്ടുണ്ടു്. ശ്ലോകം ശോകവിനാശകം, ശ്രീകൃഷ്ണകർണ്ണാമൃതം(തർജ്ജമ), ഉണർത്തുപാട്ടു്, ഇനിയൊരു ജന്മം, ചുവരെഴുത്തുകൾ എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ശാസ്ത്രസാഹിത്യവേദിയുടെ‘ കവിമുദ്രയും കാവ്യവേദിയുടെ കാവ്യപുരസ്കാരവും ലഭിച്ചിട്ടുണ്ടു്..
ശാന്തിമാർഗ്ഗം (ശ്രീലകംസാറിന്റെ കവിത) Sreelakam Venugopal
അവലോകനം
****************
മൌനവല്മീകം ധരിക്കുന്നൊരീ ധര-
തന്നിലെയദ്ധ്യാത്മവിദ്യാലയാങ്കണേ
ഛിന്നമാം ഭൂതകാലത്തിന്റെയോര്മ്മ*കൾചിന്നും
കുടീരങ്ങൾ നോക്കിനില്ക്കുന്നു ഞാൻ…….
( മുനിയുടെഭാവം പൂണ്ടിരിക്കുന്ന - മിണ്ടാതെയിരിക്കൽ-ധര (ഭൂമി എന്ന അർത്ഥത്തിലാണ് നമ്മൾ ഇതു വായിക്കുന്നതെങ്കിലും ധര എന്ന വാക്കിനു സരസ്വതിയുടെ ഭാവങ്ങളിൽ ഒന്ന് എന്നും ഞാൻ വായിക്കുന്നു, വാക്കില്ലെങ്കിൽ പിന്നെ മൌനമാണല്ലോ) ഇവിടെ കവിയുടെ പദവിന്യാസം മനോഹരമാകുന്നത് ധരണി ചിതൽപ്പുറ്റിനെപ്പോലെ മൌനം അവലംബിച്ചിരിക്കുന്നു എന്ന ആലങ്കാരികതയിലാണ്. ഞാൻ എവിടെയാണ് ഞാൻ നില്ക്കുന്നതെന്നോ, അത്യാത്മം= പരമാത്മാവ് കുടികൊള്ളുന്ന ഒരു വിദ്യാലയത്തിന്റെ അങ്കണ(മുറ്റം)ത്തിലാണ്.ഛിന്നമാം (ഛേദിക്കപ്പെട്ട) ഭൂതകാലത്തിന്റെ ഓർമ്മകൾ മേവുന്ന കുടീരം(കല്ലറ, ശ്മശാനം)നോക്കിയുള്ളനില്പ്( എല്ലാ ശ്മാശാനങ്ങളും വിദ്യാലയമാണ്, പലതും നമുക്ക് അവിടെ നിന്നും പഠിക്കാനുണ്ട്)
“മന്ദസമീരന്റെ ചുണ്ടിലൂടെന്റെയീ-
കർണ്ണങ്ങളിൽ വീഴ്വതെത്രയോ ഗാഥകൾ
ഇന്നു നിശ്ശബ്ദമായ് നിദ്രകൊള്ളുന്നെത്ര
ശാന്ത,മശാന്തം മനസ്സുകൾ,കേള്പ്പു ഞാൻ”
( കാറ്റ്, നമുക്ക് കുളിരു മാത്രമല്ല തരുന്നത്, ചിലപ്പോൾ അവൻ സന്ദേശവാഹകനും ആകാറുണ്ട്. അവൻ പറഞ്ഞുതന്ന എത്രയോ കഥകൾ ഞാൻ ശ്രവിച്ചിട്ടുണ്ട്, ഇപ്പോളും അവൻ ചില കാര്യങ്ങൾ എന്നോടു പറയുന്നുണ്ട്. അവന്റെ കഥകളിലെ കഥാപാത്രങ്ങളിൽ ചിലർ ഇപ്പോൾ ഇതാ ഈ ശ്മശാനത്ത് ഒരു പിടിച്ചാരമായി ഒടുങ്ങിയിരിക്കുകയാണ്. ശാന്തവും അശാന്തവുമായിരുന്നു അവരുടെ മനസ്സുകൾ, അതിനെപ്പറ്റി പലതും എന്നോട് പറഞ്ഞിരുന്നു മാരുതൻ.
മന്നില്‍ സൌഭാഗ്യങ്ങൾ വെട്ടിപ്പിടിക്കുവാൻ
അന്യദേശങ്ങളില്‍ ചോര നീരാക്കിയോർ
വന്ന ദൌര്ഭാ്ഗ്യക്കെണിയില്‍ പതിച്ചു ,മുന്‍-
പിന്നുകളില്ലാതെ വീണുറങ്ങുന്നവര്‍
ഈ ഭൂമിയിൽനിന്നു ലഭിക്കുന്ന എല്ലാ സംഭാഗ്യങ്ങളും തനിക്കു വേണം, ആസ്വദിക്കണം എന്നു ചിന്തിക്കാത്ത മനുഷ്യരില്ലാ. ഇവിടെ,നമ്മുടെ നാട്ടിൽ തൊഴിൽ തേടി അലഞ്ഞിട്ടും, ചെറുജോലികൾ ചെയ്തിട്ടും അന്നത്തിനപ്പുറം പണം ലഭിക്കാഞ്ഞാൽ പ്രവാസികളായി ജോലിനോക്കിയവർ, മുൻപിൻ നോക്കാതെ ചില ദൌർഭാഗ്യക്കെണിയിൽ വീണുമരിച്ചവർ, ആത്മഹത്യ ചെയ്തവർ,ഒക്കെ ഈ ശ്മാശാനഭൂവിൽ അന്ത്യനിദ്രയിലാണ്.
“മുന്നോട്ടുപായുന്ന ജീവിതത്തിൽ തന്റെ
മുന്നിലെ യഥാര്ത്ഥ്യ മൊന്നു കാണാത്തവർ
ജീവിതമുത്സവമാക്കുവാനായ് സഹ-
ജീവികളെ മറന്നോടിനടന്നവർ” (നിമിനേരംപോലും ഒന്നു നില്ക്കാതെ ശരവേഗത്തിൽ പായുന്ന കാലപ്രയാണത്തിൽ,ജീവിതത്തിൽ തന്റെ മുന്നിലെ യാഥാർത്ഥ്യങ്ങളൊന്നും നോക്കാതെ, താൻ കെട്ടിപ്പൊക്കിയ,തന്റേതായ ലോകത്തിൽ സ്വയം മറന്ന്, സുഖിച്ച്, മദിക്കുമ്പോൾ, തന്റെ അയൽക്കാരനെപ്പോലും ശ്രദ്ധിക്കാതെ, ജോലിക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയും, മദ്യത്തിലും മറ്റു ലൌകികസുഖത്തിലും അഭിരമിച്ച്, കല്പാന്തകാലത്തോളം ഞാൻ ജീവിക്കും, എന്നെ തടയാനോ, ഭരിക്കാനോ ആരുമില്ലെന്ന മിഥ്യാധാരണയോടെ നടന്നവർ വെറും ആറടി മണ്ണിന്റെ മാത്രം ജന്മിയായിരിക്കുന്നതു കാണുകയാണ് കവി ശ്മശാനത്തിലിരുന്ന്.
“വീര്യ ,ശൌര്യപ്രതാപങ്ങള്‍ മണ്ണോടൊത്തു
ചേര്ന്നു റങ്ങുന്നതു കാണ്മതു പാഠമാം
ഓരോ കുടീരവുമിന്നു നമുക്കേകും
ആര്യമാം ഉണ്മകള്‍,അദ്ധ്യാത്മവിദ്യതാന്‍ !
(കൊല്ലും കൊലയും നടത്തി,വീറും വാശിയും കാട്ടി ജാതി,മത,വർണ്ണ,വർഗ്ഗ,രാഷ്ട്രീയ നാടകങ്ങളിലൊക്കെ വില്ലന്റെ വേഷമണിഞ്ഞവരും ഇവിടെയാണ് അവസാനം വിലയംപ്രാപിക്കുന്നതും,അത് പാഠമായി ഉൾക്കൊള്ളണം, ഓരോരോ അസ്ഥിമാടങ്ങളും, ഓരോ ചുടലയും,ചുടലപ്പറമ്പും നമുക്ക്, ഉണ്മ =യാഥാർത്ഥ്യം, സത്യം, തത്ത്വം, വാസ്തവം; ഉറപ്പായ വിശ്വാസം നല്കുന്ന, ആര്യ=ബഹുമാനമർഹിക്കുന്ന, മാന്യതയുള്ള, ശ്രേഷ്ഠതയുള്ള, ഉത്കൃഷ്ടഗുണമുള്ള; അദ്ധ്യാത്മവിദ്യതന്നെയാണ്.)
“ഇറ്റുനേരം നമ്മളീ ചുടുകാട്ടില്‍ വ-
ന്നൊറ്റയ്ക്കിരിക്കുകിലെത്തുമീ ചിന്തകള്‍
മറ്റൊരു ലോകം തുറന്നുതന്നീടുമ-
തേറ്റവും ധന്യമാം ദര്ശനനമാം ദൃഢം”
(കുറച്ചു നേരം നമ്മൾ ഒറ്റയ്ക്ക് ചുടുകാട്ടിൽ പോയിരിക്കുകയാണെങ്കിൽ ഇത്തരം ചിന്തകൾ നമ്മുടെ മനസ്സിലെത്തും,അഹം എന്ന ചിന്തമാറും എന്നത് നിശ്ചയംതന്നെയാണ്)
“എങ്കിലുമീ ശാന്തിതീരത്തു തൃപ്തരായ്
സങ്കടമെന്യേ ശയിപ്പൂ സുകൃതികൾ
ഭൂതകാലംപാര്ത്തുപ പാഠം പഠിച്ചവർ
ഭാവിയില്‍ പാഠങ്ങള്‍ പ്രാമാണ്യമാക്കിയോർ”
( എങ്കിലും;വേദനയോടെ നാം ഓർത്തുപോകുന്നു. ശന്തിയുടെ പാതയിൽ സഞ്ചരിച്ച ചില നല്ല മനുഷ്യർ ഈ കുടീരത്തിൽ അന്ത്യനിദ്രയിലാണ്,ഭൂതകാലത്തെ നോക്കി പഠിച്ചവർ,ഭാവിയിൽ എന്താണ് നടക്കാൻ പോകുന്നത് എന്നു മനസ്സിലാക്കിയവർ…അവർക്കും അവസാന ശരണം ഇവിടെത്തന്നെയാണ്,)
“ജിവിതം ധന്യമായാടി,യന്ത്യത്തിലും
ആവിലമാവാതെ കാത്തുസൂക്ഷിച്ചവര്‍
ഏതോ മൃദുസ്വനമെന്‍ കാതിലോതുന്നു
“പാതയിതാണു നിന്‍ തേര്തെനളിച്ചീടുവാൻ“
ആരുമൊരിക്കല്‍ ‌വന്നീ പിതൃഭൂമിയിൽ
ചേരുന്നതിന്മു്ന്പുവ മൌനമിരിക്കണം
നേരുകൾ കാണണം,നേരിന്റെ പാതയിൽ
തേരു തെളിപ്പതേ ശാന്തിമാര്ഗ്ഗം വരം)
( അത്തരം പൂർവ്വികരെക്കുറിച്ച് ഞാൻ ഓർത്തപ്പോൾത്തന്നെ എന്റെ കാതുകളിലൊരു മൃദുസ്വരം കേട്ടൂ, ഇതാണ് നിന്റെ വഴി-സത്യവും,ധർമ്മവും,നിതിയും അഹിംസയും,ദയയും ഒക്കെ നമ്മുടെ മനസ്സിലും ചെയ്തികളിലുമുണ്ടാകണം, ഞാനെന്നഭാവം കളയണം. പരോപകാരിയും ദാനശീലനുമായിരിക്കണം,ജിവിച്ചിരിക്കുന്ന വേളയിൽ ഇതൊക്കെ നമ്മൾ ഓർക്കണം,അവസാനം നമ്മളീ ആറടിമണ്ണിൽ നീറിയൊടുങ്ങേണ്ടവരാണ്. അതുവരെ നേരുകൾകാണണം, നേർവഴിനടക്കണം എന്ന് മാത്രമല്ലാ നാം മുന്നിട്ടിറങ്ങി അത്തരം ഒരു വഴിയിലൂടെ തേരു തെളിക്കണം നമ്മുടെ പിന്നാലെ കുറേ ആളുകൾ ഉണ്ട്,അവർ നമ്മുടെ തേരിലിരിക്കുന്നുണ്ട്,നമ്മുടെ പിന്നാലെ തേർതളിച്ച് വരുന്നവരുണ്ട്,ശാന്തി മാർഗ്ഗത്തിലൂടെ…….. കവി ഒരു ആഹ്വാനത്തോടെയാണ് കവിത ഇവിടെ അവസാനിപ്പിക്കുന്നത്. ഹേ മനുഷ്യാ; നിന്റെ മരണത്തിന് മുമ്പേ ഒരു പ്രാവശ്യം ഇതുപോലുള്ള ശ്മശാനഭൂവിൽ കുറച്ചു നേരം മൌനമായിരിക്കുക……………അപ്പോൾ നീ പഠിക്കുന്ന കുറേ പാഠങ്ങളുണ്ട്. അത് എനിക്കു പറഞ്ഞുതരാനാകില്ലാ, അനുഭവിച്ചുതന്നെയാകണം അറിയേണ്ടത് ,അപ്പോൾ മനസ്സിലാകും മനുഷ്യൻ കേവലമായൊരു പുല്നാമ്പുമാത്രമാണെന്ന് !!
ലളിതമായ മലയാളപദങ്ങളെ വിന്യസിച്ച്, തത്ത്വചിതാപരമായ കവിതകൾ രചിക്കുന്ന കവിയാണ് ശ്രീലകം വേണുഗോപാൽ സർ, അദേഹത്തിന് സംസ്കൃതവാക്കുകൾ അറിയാഞ്ഞിട്ടല്ലാ,അനുവാചകർ താൻ എന്താണ് എഴുതുന്നതെന്ന് വായിക്കണം മനസ്സിലാക്കണം,എന്ന് അദ്ദേഹത്തിന് ഉത്തമമായ ലക്ഷ്യം ഉണ്ട്. കാകളിയിൽ എഴുതിയ ഈ കവിതയുടെ വൃത്തം നമ്മൾ നോക്കണ്ടാ, അതിലെ താളവും പദങ്ങളുടെ മേളവും നമ്മൾ നോക്കിയാൽ മതി.
ഇന്നു മുഖ്യധാരയിൽ നില്ക്കുന്ന ഏതൊരു കവിക്കൊപ്പവും കൂട്ടിവയ്ക്കാവുന്ന നാമമാണ് ‘ശ്രീലകം വേണുഗോപാൽ’ . ആധുനികരുടെ ഏതു കവിതയോടൊപ്പവും ചേർത്തുവയ്ക്കാം ശ്രീലകം വേണുഗോപാൽ സാറിന്റെ കവിതകൾ. അഭിരാമത്തിലെ ഈ പുണ്യത്തിന് മുന്നിൽ കൂപ്പുകൈ !!!!

2 comments:

  1. ലളിതമായ മലയാളപദങ്ങളെ വിന്യസിച്ച്,
    തത്ത്വചിതാപരമായ കവിതകൾ രചിക്കുന്ന
    കവിയാണ് ശ്രീലകം വേണുഗോപാൽ സർ..

    ഇന്ന് ഞാൻ ഇദ്ദേഹത്തേയും പരിചയപ്പെട്ടു

    ReplyDelete
  2. വിജ്ഞാനപ്രദം!
    'അഭിരാമത്തില്‍' ശ്രീലകംസാറിന്‍റെ പാഠങ്ങളും കുറിപ്പുകളും ശ്രദ്ധയോടെ വായിച്ചുമനസ്സിലാക്കാറുണ്ട്. പ്രണാമം സാര്‍

    ReplyDelete