Thursday, April 28, 2011

തെക്കേ തെയ്യം


                                                   

ഊട്ട്.....
ഉടകുലപെരുമാളൂട്ട്,
മുട്ട് .....
ചെണ്ടക്കോലുകൾ തോലിൽ മുട്ടണ മുട്ട്,
തട്ട് ....
ഒറ്റക്കമ്പിലിടയ്ക്കത്തോലിൽ തട്ട്,
പാട്ട് ....
കണിയാര്‍ നന്തുണി തന്തികൾ  തട്ടിപ്പാട്ട്.....


പിന്നെ :
പിണിയാള്‍ പൂപ്പട കൂട്ടി ,
നടുവില്‍ പൂക്കുല നിര്‍ത്തി ,
ചുറ്റും പന്തം നാട്ടി ,
പിന്നില്‍  പീഠമൊരുക്കി,
അതിലൊരു തുമ്പിലയിട്ട് ,
മലരവില് ചൊരിഞ്ഞു ,
കദളിപ്പഴപ്പടലനിരത്തി ,
ചന്ദന തിരികള്‍ തിരുക്കി , 
വക്കുവളഞ്ഞൊരു വെങ്കലവൃത്തത്താലത്തിൽ
നിറഭസ്മമെടുത്ത്നിരത്തി നടുക്കൊരു വിരലാൽ
കുഴിയും കുത്തി ,കര്‍പ്പുരത്തിൻ കട്ട നിരത്തി .
ശുഭ്രംവസ്ത്രമെടുത്ത് തെറുത്ത് തിളങ്ങും ,
അയ്ഞ്ചാലുള്ള വിളക്കിനു തിരുത്തുണിയാക്കി .
എണ്ണയൊഴിച്ച്,
തിരികള്‍ നനച്ച്,
വിരലിന്‍തുമ്പത്തിത്തിരിയിറ്റോരെണ്ണമയം
തന്‍ തലയില്‍ തേച്ച് ,
താലത്തിൽ,പന്തത്തിൽതിരിയിലൽചാലുവിളക്കിൽ
ആദരവിത്തിരിയും കുറയാതെ കത്തിച്ച് ,
ചാഞ്ചാടും നാല്‍ക്കാലികളില്ൽ കാൽ കാലേലേറ്റി
ഞെളിയും ഗൌരവഭാവം കൊള്ളും  തമ്പ്രാക്കളെയും
നോക്കിയൊരറ്റം പറ്റിയൊതുങ്ങി.

പട്ട്..........
അരയില്‍ചുറ്റിക്കെട്ടിയ പട്ട് ,
കെട്ട്......
തലയിൽ വെള്ളത്തുണിയുടെ കെട്ട് ,
ഇട്ട്‌.....
ഫാലത്തിൽ,നെഞ്ചത്തിൽ,മുതുകിൽ ,കൈകാലുകളിൽ
ചന്ദന കുറികളുമിട്ട്‌ 
പീഠത്തിൽ മുനയേറുംമുറിയും വടിവാൾ  തൊട്ട്  വണങ്ങിയ
തുള്ളല്‍ക്കാരൻവെളി കൊണ്ടങ്ങ് വെളിച്ചപ്പാടായ്......
മേളം മുറുകി ...
ചെണ്ട ക്കൊലുകളൾ  പെരുകിയ താളം ധ്രുത ഗതി ,
ആര്‍പ്പ് വിളിച്ചു , പിള്ളേർ ആര്‍ത്തുവിളിച്ചിട്ടലമുറയിട്ടും-
മേളംകൂട്ടി .
മെല്ലെ കൈകൾ വിറച്ചു .
പൂക്കുല തുള്ളി .
ചുണ്ടിൽ ചെറുചിരി വിറയാര്‍ന്നരമണി ,
ദേഹം തുള്ളി വിറച്ചിട്ടമ്പല മകമതിലോടി നടന്നു് –
വെളിച്ചപ്പാടാ പൂപ്പട തന്നുടെ പിന്നിലിരുന്നിട്ടോരോ ചെരുപിടി ,
പിന്നെ പെരുകിയ പിടിയോരോന്നും ,തലയ്ക്കു് മുകളിൽ,മച്ചിൽ
തട്ടും തക്ക വിധത്തില്‍ വാരിയെറിഞ്ഞു കളിച്ചു രസിച്ചു . 
ചാഞ്ചാടിയിരുന്നൊരു  കാര്‍ന്നോന്മാർ ,കരയാളന്മാർ
പെരുമാൾ കൂടിയ ദേഹം കണ്ടു വണങ്ങിയെണീറ്റു.
ചാടിയെണീറ്റു. പെരുമാൾ ഉറഞ്ഞെണീറ്റു.
മുനയേറും വടിവാള്‍ കയ്യിലെടുത്തു .
താളത്തില്‍ ,മേളത്തില്‍ തിരു നര്‍ത്തനമാടി.
വലുതായൊന്നു ചിരിച്ചു പെരുമാൾ വടിവാൾ ചുറ്റി  നടന്നു .
ദിക്കുകൾ നാലും നോക്കി  വീണ്ടും ഖഡ്ഗം മാറിൽ .
പെരുമാൾ ക്കൂടിയ ദേഹം കണ്ടു് ,പെരുകിയ കുരവ മുഴക്കി –
വൃദ്ധകൾ, മധ്യ വയസ്കർ , നമ്ര ശിരസ്കർ, തരുണികൾ
താണുവണങ്ങി.

പിന്നിൽ......
അവരുടെ കായസ്ഥം,വടിവുകൾ ,മിഴിചലനങ്ങൾ നോക്കി-
രസിച്ച് ചിരിച്ച് കളിക്കും തരുണന്മാരിലൊരുത്തന്‍കാര്യപുടന്‍ ,
നിരീശ്വര ചിന്തകന്‍ ,ഉര ചെയ്തു....
ഇങ്ങോര്‍എന്തൊരു കള്ളത്തരമീ വെട്ടുകൾ വെറുമൊരുതട്ടിപ്പല്ലേ  ”
വചനം കേട്ടു.....
പെരുമാൾ വാശിയെടുത്തൂ,
വടിവാൾ വീശിയെടുത്തൂ,
ചെണ്ട ക്കോലുകളറയും പോലാ ശിരസ്സിൽ തുടരനെ വെട്ടി .
പെരുമാൾ ഉറഞ്ഞു തുള്ളി ,
ചെണ്ടകളറഞ്ഞുവായിച്ചവരുടെ –
കയ്യുകൾ കുഴഞ്ഞു തളര്‍ന്നു ,
പെരുമാൾ മറിഞ്ഞു വീണു,
ഘോഷംമുറിഞ്ഞു നിന്നു.
പെരുമാൾ ദേഹം വിട്ടോ ?
തെല്ലൊരു സംശയമുള്ളിലോതുക്കി ,
ഉടയോന്‍ കുടിയ ദേഹം കണ്ടുനിറഞ്ഞൊരു മനവും പേറി
ഭസ്മ,നിവേദ്യം വാങ്ങിഭക്തജനങ്ങൾ മടങ്ങി.
പിണിയാൾ ,
തേങ്ങയുടച്ച്ഇരുപാതികളിലും തിരുതുണി വച്ച് ,കത്തിച്ച്,
കതിനാ വെടികൾ മുഴങ്ങി.
വീണ്ടും കര്‍പ്പൂരത്തീ കത്തിച്ച് . ആരതി കൊണ്ടൂ.....
മുന്നേ ചെയ്യും ചെയ്തികളെല്ലാം ചെയ്തിട്ടും മയക്കമുന്നരാതുള്ളൊരു
തുള്ളല്‍ക്കാരൻ തന്നുടെ പിന്നിലിരുന്നിട്ട്...
പിണിയാൾ  മെല്ലെതട്ടി വിളിച്ചു.


കണ്ടു ..............
പീഠം നോക്കീട്ടൊഴുകും ചുടു നിണം  പുഴപോൽ,
ഉത്ഭവസ്ഥാനം ശിരസ്സിൽ , ആഴത്തിൽ മുറിവൊരു പര്‍വ്വത –
ശിഖരം തന്നിലെ പിളര്‍പ്പ് പോലെ  ................... 
                ***************                                                      
സന്ധ്യ മടങ്ങിവര്‍ഷം തന്നിതിലൊരുനാൾ
ചെരുവയറാറുംപിന്നെ പെരുവയർ രണ്ടും നിറയാനുള്ളൊരു
പടിയും വാങ്ങി ,പടികൾ മെല്ല കയറിവരു ന്നൊരു തുള്ളൽ -
ക്കാരന്‍ തന്നുടെ കൈയ്യിലെ തുണി സഞ്ചിയിലെ  ചില്ലറ
നാണൃം എണ്ണി തിട്ടം തീര്‍ക്കാൻ മാത്രം  മങ്ങിയ വെട്ടം
ഉതിര്‍ക്കും ,ഇറയത്തേറിയിരിയ്ക്കും കുത്തുവിളക്കിലെ
തിരിയും കെട്ടൂ................   
                    

             
പിൻകുറിപ്പ്‌:

സാധാരണ കേരളത്തിന്റെ വടക്ക് ഭാഗത്ത് നടമാടുന്ന ഒരു കലാ രൂപമാണ് തെയ്യം. കുരുത്തോല ,പ്രകൃതിയിൽ നിന്നെടുത്ത വര്‍ണ്ണങ്ങള്‍ എന്നിവ കൊണ്ടുള്ള വേഷ പകര്‍ച്ചയും.വ്യത്യസ്ഥമായ പാട്ടും,താളവും എന്നിവ ഇതിന്‍റെ സവിശേഷതകളാണ്.കണ്ടനാർകേളൻതെയ്യംമുച്ചിലോട്ട്  ഭഗവതിതെയ്യം  തുടങ്ങിയ നിരവധി തെയ്യങ്ങളുണ്ട്.  എന്നാൽ കേരളത്തിന്റെ   തെക്ക് ഭാഗത്ത്‌ അതിനു പകരമെന്നോണം കണ്ടു വരുന്ന ഒന്നാണ് ഊട്ട്. മാടന്‍ത്തമ്പുരാന്‍ ,അയണിയോട്ടുതമ്പുരാന്‍ഉലകുടപെരുമാള്‍ചാത്തന്‍തമ്പുരാന്‍ തുടങ്ങിയ നിരവധി തമ്പുരാക്കന്മാരെ കുടിയിരുത്തിയിരിക്കുന്ന ക്ഷേത്രങ്ങള്‍ തെക്കന്‍ കേരളത്തില്‍ ഉണ്ട് .നിര്‍ഭാഗ്യവശാല്‍  ഊട്ടും,പാട്ടും ഇന്ന് പല അമ്പലങ്ങളില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ് . അയ്യടിത്താളത്തില്‍ ,ചെണ്ടക്കൊലുകൾ പെരുക്കുന്ന താള ഘോഷത്തിൽ കുലദൈവങ്ങളെ  മനസ്സിലാവാഹിച്ച് സ്വയം മറന്നു് തുള്ളിയാര്‍ക്കുന്ന കോമരങ്ങളും അപ്രത്യക്ഷമായി.... സത്യത്തിൽ  ഇതൊരു ആചാരാനുഷ്ഠാന കലയണ്. നശിക്കപ്പെടുന്ന നാടോടി കലാരൂപം ഒന്നു കൂടി .............!
    
(എന്റെ തറവാട് വക ഒരു അമ്പലമുണ്ട് ‘കൊമ്പാടിക്കൽ തമ്പുരാൻ ക്ഷേത്രം‘ ഇന്നത് കരക്കാരാണ് ഏറ്റെടുത്ത് നടത്തുന്നത്.. എന്റെ കുട്ടിക്കാലത്ത് ആ ക്ഷേത്രത്തിൽ നടന്ന യഥാര്‍ത്ഥ സംഭവമാണ് ഈ കവിതക്ക് അവലംബം)  

Saturday, April 9, 2011

ശിലാത്മിക


                                                                                                                                                                                                                                             
 ശിലാത്മിക                                        
ചന്തുനായർ    
രാവിനെയെരിച്ചുലയിൽ കനലാക്കിക്കൊണ്ട്
അരുണരഥമേറിയെത്തീ കരമാലി.(1)
അലയിളകി കടലും ഇലയിളകി കരയുംസ്സ്
ഇമ ചിമ്മിയുണർന്നൂ, മിഴികളിൽ ചെഞ്ചായം.

ഇന്നലെയുറങ്ങീല ശില്പി,ഉണരുന്നൊരര്‍ക്കനെപ്പോലെ
തിളങ്ങും ശിലാത്മികയിൽ വിളങ്ങും
പഞ്ചലോഹമുരുക്കുകയായിരുന്നൂ ശില്പകാരി.

നാട്ടിൽ പെരുമ പെരുത്തുള്ള ദാരു (2)
ദശമേഴുവസന്തങ്ങൾ കണ്ടുള്ള കാരു.(3)
ശില,ലോഹ,സാലത്തിലെത്ര മനോജ്ഞമാം
കവിത രചിച്ചവൻ കമ്മാളാഗ്രേസരൻ (4)

കല്പനാദൈവങ്ങളെത്രയെണ്ണം ,പെരും
തൃക്കോവിലകമെഴുന്നർച്ചന കൊള്ളുന്നു
ഭക്തർക്ക് കൈവല്യ ദായകമാകുന്നു
കഴകനും തന്ത്രിക്കും അരവയർ നിറയുന്നു

ഉത്സവാഘോഷക്കരയാളർ തുന്നിച്ച പുതു
ശീലതന്നിലെ പെരുംകീശ നിറയുവാൻ
കാരണമാകിയ നിർമ്മിതീകാരകൻ, നിർഭാസൻ,
കർമ്മിഷ്ടൻ, യതിക്കു സമാനൻ.

തീർക്കണം ത്സടുതിയിലൊരു ദേവാംഗനാശില്പം
ഐശ്വര്യം കണ്ടഞ്ചുകന്യമാർ തോല്ക്കണം
സൃഷ്ടി,സ്ഥിതി,സംഹാര പരംപൊരുളാകിയ
ആദിയിലെ പോതിയാകണം വിഗ്രഹം

രണ്ടുനാൾ മുമ്പേക്കു തെക്കേക്കരയിലെ തർക്കത്തിൽ
തച്ചുതകർത്തൊരു മന്ദിരത്തറയിന്മേൽ
നവനീതംവച്ചൊരു കോവിലിൽ .....
കുടിയിരുത്തേണ്ടുന്നതാണല്ലോ വിഗ്രഹം.

വിഘ്നം(6) വരുത്താതെ വിഘനം7എടുത്താശു
ശിലാകുട്ടകത്താൽ(8) അംഗങ്ങൾ വെളിവാക്കി
ഉളിവീണ ചാലുകൾ വടിവു തീർത്തീടവേ
മുളിമേനിയാകെ വിയർപ്പുനദി തീർക്കവേ

ലോഹങ്ങളൊന്നായിത്തീർന്നുള്ള ബിംബത്തെ
മോദത്താൽ വീക്ഷിച്ചിരുന്നിതു കാരു
 ‘കുറതീർന്നുവെങ്കിലും കുറവെന്തോ തോന്നിയാ
വദനത്തിലിത്തിരി രൌദ്രതയാർന്നുവോ ?

കരവിരുതകലുന്നോ, ചാരുതാശോഷണം
പ്രായം കടുത്തിട്ടു മനസ്സിനോ ചാഞ്ചല്യം?
ഇല്ലില്ലാ, തോന്നലാണകതാരിൽ കണ്ടൊരു
രൂപമാണെൻ വിരൽ ചാലിച്ചെടുത്തതു്

തളരുന്ന മേനിയെ തളരുവാൻ വിട്ടിട്ടു
തെല്ലിട കാരു ശയിച്ചു പുല്പായയിൽ.

തെക്കേകരയിലെ കരയാളരെത്തി
ശില്പംചുമക്കുവാൻ മഞ്ചവുമെത്തി
അകമ്പടിക്കാരവയേറ്റുവാനായിട്ടു
പഞ്ചവാദ്യഘോഷപരിവാരമെത്തി.

തന്ത്രത്തിൽ തന്ത്രിയായ് തീർന്നൊരാചാര്യനും
മന്ത്രം പണമെന്നു ചൊല്ലും മേൽശാന്തിയും
നിവർന്നും ചരിഞ്ഞും കടക്കണ്ണെറിഞ്ഞും
ശിൽ‌പ്പത്തെ ദർശിച്ചു, ചുറ്റോടുചുറ്റീട്ട്

ഇല്ലില്ലിതല്ലാ മനസ്സിലെ തൂമെയ്യാൾ-(9)
ക്കിതുപോരാ തൂമ, പണിയുക മറ്റൊന്ന് .
കരയാളന്മാരും (10) മുദ്രിക കാട്ടി
പോരായിതു് , ഭദ്രയ്ക്കു രൌദ്രതയെന്തിന് ?
പെരിയോർ പറഞ്ഞ വാക്കുകൾ കേട്ടിട്ടു
കുമ്പിട്ടിരുന്നുപോയ് കമ്മാളാഗ്രേസരൻ

മൺകലം തോളിലേറ്റിയണഞ്ഞൊരു
സുന്ദര,ശ്രീരൂപം, കാരുവിൻ തനൂജ(11)
അനാമൃതയെന്നു പേരു്, പതിനാറു തികയാത്ത
അതിലോല,യാരും കൺപാർത്തുനിന്നുപോം ,തന്വി

തൈർക്കലം താഴത്തുവച്ചിട്ട് പാലികയിൽ(12)
ദ്രപ്സം(13) പകർന്നുകൊടുത്തു മുത്തശ്ശനു്
തന്ത്രിക്കും,ശാന്തിക്കും,തെക്കേക്കരക്കാർക്കും
മുറപോലെ സംഭാരമേകി വിനീതയായ്.

പൊൻകരമുണ്ടും സിൽക്കിന്റുടുപ്പും, പാശം -
പോൽ, ഗളത്തിലൊരു കട്ടിപൊൻ മാലയു-
മണിഞ്ഞോരതീ‍തവ്യവഹാരശ്രേഷ്ഠൻ 14
ആപാദചൂഡം നോക്കിയാ കന്യയെ

കാണ്മിതു ശില്പീ, കണ്മറ മാറ്റീട്ടു കാണുക
കാര്യമായ് ഈ കന്നിത്തൈയ്യലെ 15...
ഇന്ദ്രസഭാതലനർത്തകിമാരൊക്കെ നാണിക്കും
ഈ മുഖപത്മത്തെ പാർക്കുക

ഇതുപോലെയാകണം ദേവിതൻ രൂപം,
ഇതുതന്നെയാകണം പോതിതൻ വദനം.
ചെയ്യുക നവകർമ്മം, പണിയുക മറ്റൊന്നു്,
നാളെക്കഴിഞ്ഞനാളെത്തിടും ഞങ്ങൾ.

ചവുട്ടിമെതിച്ചുനടന്നുപോയ് വന്നവർ
ഞെട്ടറ്റുവീണപോൽ ശില്പിയിരുന്നുപോയ്
അരികത്തണഞ്ഞു കനികര16തനൂജ
മുത്തശ്ശനേകിയൊരു മുത്തം നിറുകയിൽ

ഈ രാവ് മുത്തശ്ശനുള്ളതാണറിയേണം
ഇപ്പോൾ തുടങ്ങുക നവശില്പമുടനെ
പുകളെഴും മുത്തശ്ശനാമം പെരുമയ്ക്കു-
പെരുമയായ്ത്തീർന്നിടും, നാട്ടാരും കുമ്പിടും

തോൽ‌പ്പിക്കാനാവില്ലയാർക്കുമെൻ മുത്തശ്ശനെ
മുതുവർ 17 നമിക്കുന്ന കാലവുമെത്തിടും
തനൂജതൻ വാക്കുകൾ കേട്ടങ്ങെഴുന്നേറ്റു
കർമ്മം തുടങ്ങിയാ വന്ദ്യവയോധികൻ.

രാവേറെയായി, രാക്കിളിയും പോയി
പഞ്ചലോഹങ്ങൾ തിളയ്ക്കുന്നു, വൻവാർപ്പിൽ
അറിയാതുറങ്ങിപ്പോയ് തന്ദ്രനാം18 കാരു
പുൽമേഞ്ഞൊരാലതൻ തൂണൊന്നു ചാരി

കുളിച്ച്,ഈറനുടുക്കാതെ കാലാപം19 മാറ്റി
കാൽസ്വനം കേൾപ്പിക്കാതവിടെത്തി അനാമൃത
പാദസരം താഴെത്തട്ടൊന്നിൽ വച്ചിട്ടു,തെല്ലിട
നോക്കി, മയങ്ങും മുത്തശ്ശനെ,

കൈകൂപ്പി ധ്യാനിച്ച് , കണ്മിഴികൾ പൂട്ടി
ത്സടുതിയിലാലയ്ക്കരുകിലെത്തിയാ പെൺകൊടി
ചാടിയാ വൻവാർപ്പിൽ, തിളക്കുന്നലോഹ
ക്കൂട്ടായിരം കൈനീട്ടി, ലയിച്ചവളാക്കുട്ടിൽ!

പൂർവ്വദിക്കിൽ മുഖംകാട്ടി തപനാംശു 20
കണ്ണിമചിമ്മിയുണർന്നങ്ങു കാരു
വൻവാർപ്പിലുള്ള തിളക്കുന്ന ലായനി
അച്ചിൽ പകർന്നൂ, കൈവന്ന ശക്തിയാൽ

കളിപറഞ്ഞോടുന്നോരരുവിയുണ്ട് ചാരേ
അരുവിക്കരയിലോ പുകളെഴും ശിവക്ഷേത്രം
ആഹാരനീഹാരകർമ്മം കഴിഞ്ഞിട്ടു്
ആപാദചൂഡം ദർശിച്ചു ദേവനെ

ഉച്ചത്തിലുച്ചനും21 തീതുപ്പുംനേരത്തും
കാരു നടന്നങ്ങു കാട്ടിലൂടേകനായ്
ചിന്തയിലൊരു രൂപം, ചിന്മയഭാവത്തിൽ
ആഭ ചൊരിയുന്ന പരാശക്തിമാത്രം.

ആലയം പുൽകീലാ, ആരെയും കണ്ടില്ലാ
ആലയിലെത്തി കീർണ്ണം 22 പൊളിച്ചൂ,
അനാവൃതമാകിയ ശിലയെ മിനുക്കി
തെളിയുന്നൂ സുന്ദരരൂപം, മനോഹരം.!

കരവിരുതിൻ കേമത്തം പുകഴ്ത്തുന്നൂ പൂങ്കാറ്റ്
കടുംലോഹകാഠിന്യം അലിയുന്നു കരമിഴിവിൽ
ഉണരുന്നൂ ശില്പത്തിൽ ഉണ്മപോലൊരു കന്യാ
ആദിയിലെ പോതിക്ക് ഇതുതന്നെ ശ്രീരൂപം.

തെക്കേക്കരയിലെ കരയാളരെത്തി
ശില്പംചുമക്കുവാൻ മഞ്ചവുമെത്തി
അകമ്പടിക്കാരവയേറ്റുവാനായിട്ടു
പഞ്ചവാദ്യഘോഷപരിവാരമെത്തി.

കണ്ടവർകണ്ടവർ കൈകൂപ്പി നിന്നുപോയ്
മഹാമായ മുന്നിൽ ശിലയായ് തീർന്നുവൊ..!
എന്തൊരു ചാരുത, എത്ര മനോജ്ഞം,
എത്ര മനോഹരമീ ശില്പം, മറ്റാരു നിർമ്മിക്കും ?

പട്ടുംവളയും പണക്കിഴി പത്തോളം
വന്ദിച്ചുനൽകി അതീതവ്യവഹാരൻ
ഹേ ശില്പീ... ഞാൻ ചൊന്നപൊലേ ഭവിച്ചല്ലോ
ഈ മുഖം കടംതന്ന സുന്ദരി എവിടെപ്പോയ്.

തൻഗളശോഭിത കയർമാലയൂരീട്ടു
ചൊല്ലിയാ ശ്രേഷ്ഠൻ ആമോദമോടേ
നൽകണം ഈ കൊച്ചുസമ്മാനം പൌത്രിക്ക്
അവളാണു കാരണം, ഗുരുകൃതസൃഷ്ടിക്ക് 23.

ശിൽ‌പ്പംചുമന്നു നടന്നുപോയ് കരയാളർ
പഞ്ചവാദ്യഘോഷസ്വനവുമകന്നുപോയ്
പണിഗേഹം വിട്ടിട്ടു കാരു നടന്നു.
നൽകണം പൌത്രിക്കീ കൈനിറസമ്മാനം

കണ്ടില്ലാ വീട്ടിലും മേട്ടിലും തനൂജയെ
ഉൾത്തടം വിതുമ്പുന്നൂ,എൻകുഞ്ഞിതെവിടെപ്പോയ്
തളരുന്ന മേനിയെ താങ്ങുന്ന പാദങ്ങൾ
തെന്നിയണഞ്ഞൂ വീണ്ടുമാ ആലയിൽ

കണ്ടയാൾ തട്ടിലിരിക്കും തുലാകോടി 24
ഞെട്ടിത്തരിച്ചുപോയ്,വിറയാർന്നു മാനസം
കൈത്തലംതന്നിൽനിന്നൂർന്നുവീണു
പട്ടുംവളയും സമ്മാനക്കിഴികളും

പൊട്ടിക്കരഞ്ഞുകൊണ്ടാ നൂപുരങ്ങൾ
വിറകൊള്ളും കൈയ്യാലെടുത്തുമ്മ വച്ചൂ
എൻ വൻപെരുമക്കെന്തിനേവം മോളേ
നിൻ കൊച്ചുപ്രായം കളഞ്ഞൂ ഹാ, കഷ്ടമേ !

അലറിക്കരഞ്ഞുകൊണ്ടാ ശില്പിയോടി
തെക്കേക്കരയിലെ അമ്പലംതേടി
പച്ചോലപ്പന്തലിൽ ഭദ്രയിരിക്കുന്നു
തന്ത്രിമാർ പ്രതിഷ്ഠയ്ക്കു തട്ടങ്ങൊരുക്കുന്നൂ

കിതച്ചങ്ങണഞ്ഞൂ ശില്പത്തിൻ മുന്നിലായ്
ഇരുകൈകൾകൂപ്പി,തൊഴുതയാൾ തേങ്ങി
ഉണരുക,ശില്പംവിട്ടുയർത്തെഴുന്നേൽക്കുക
നീയില്ലാതില്ലാ,യെനിക്കീ ജന്മം

ഇല്ലെങ്കിലെൻഫാലമിടിച്ചു ഞാൻ ചത്തിടും
ചാക്കാലയായാൽ പ്രതിഷ്ഠ മുടങ്ങിടും
കരയാളരെത്തിത്തടഞ്ഞങ്ങ് വൃദ്ധനെ,
കാലുഷ്യമോടുരചെയ്തവർ ധീരമായ്

സൃഷ്ടികർമ്മം കഴിഞ്ഞു കൈമാറിയ
പൂജിതശില്പത്തിൽ നിനക്കില്ലാ കാര്യം
പോവുകയീ സ്വർഗ്ഗഭൂവു പുലയാക്കാ -
തില്ലെങ്കിൽ, ഞങ്ങൾ സാമം വെടിഞ്ഞിടും.

തെല്ലിട കാരു കളഞ്ഞു തൻ കാശ്മല്ല്യം
തൊഴുകൈയാൽ നിന്നങ്ങു തന്ത്രിതൻ മുന്നിലായ്
കനികരേ, മമപൌത്രിതന്‍ ഈ പാദാംഗദം 25
വിഗ്രഹപാദത്തിലണിയിക്കൂ ക്ഷിപ്രം.

എതിർത്തില്ലായാരും,അണിയിച്ചു തന്ത്രി,
തൊട്ടുനമിച്ചാ കാലിണയിൽ കാരു
എരിമലയുള്ളിലൊതുക്കി കന്തീശൻ 26
കനിവോ‍ടെ നോക്കിയാ ശില്പമുഖത്താരിൽ

കണ്ടയാൾ കന്യതൻ തിരുമിഴികളിൽ
രണ്ടുകണ്ണീർക്കണങ്ങൾ തുളുമ്പി നിൽക്കുന്നതു്
ചൈതന്യശില്പത്തിനുള്ളിലൊരു മനമുണ്ട്,
അതഴലുന്നൂ, തെളിവില്ലാ നിനവിൽ
ചാലിട്ടൊഴുകീലാ, ചാപല്യമാർന്നില്ലാ
അകതാരു പിടയുന്നൂ,

 നേരുനേരായി ചൊല്ലാതെചൊല്ലുന്നു
തന്റെ വിനാശത്തെയോർത്തില്ലാ ദു:ഖം
മുത്തശ്ശന്റെ കാന്തിമുന്നേറ്റുന്ന സൃഷ്ടിക്കു
ചാന്തായിത്തീർന്ന സാഫല്യം !
********************************************


1സൂര്യൻ 2 ശില്പി ,3,ശില്പി 4 ശില്പിയുടെ പേരും (ശില്പികളിൽപ്രധാനി) 5ഭഗവതി,6 താമസം, 7 ചുറ്റിക,8 (കല്ലുളി) 9ദേവി,സുന്ദരി,10കരക്കാർ - നാട്ടുകാർ11തന തനയ-ചെറുമകൾ, 12,മൺകിണ്ണം,13 ദ്രപ്സം‌‌‌- മോരു,തൈര്.14 കരപ്രമാണീ മുഖ്യൻ ,70 വയസ്സ് കഴിഞ്ഞ ആൾ. 15,സുന്ദരിയായ പെൺകുട്ടി,16,ദയയുള്ള,17,സന്യാസിമാർ 18 ,ക്ഷീണിച്ച 19, തലമുടി, 20സൂര്യൻ, 21സൂര്യൻ,22 23 ,മോൾഡ്പൂജിക്കപ്പെടുന്ന 24, പാദസരം, 25 26,വിശുദ്ധിയുള്ളവൻ,